Tuesday 28 August 2012

ഓണാശംസകള്‍.


kadavu
                                     
കഴിഞ്ഞ കാലങ്ങളിലെ കണ്ടശ്ശാംകടവ് വള്ളം കളിയും
ആര്‍പ്പു വിളികളുടെ നാദവും സ്വപ്നത്തില്‍ അലയുകയായിരുന്നു.
ഇന്ന് എന്ന യാധാര്ത്യത്തിനു മുന്നില്‍
ഓണമെന്ന, നിറങ്ങളുടെ ആ ഉത്സവത്തിനു മങ്ങലേറ്റിരിക്കുന്നുവോ? 

അതോ എന്റെ തോന്നലോ!
അകന്നു പോകുന്ന ബന്ധങ്ങള്‍ക്കും
ആത്മാര്‍തതയില്ലാത്ത സ്നേഹത്തിനും മുന്നില്‍,
പകച്ചു നില്‍ക്കാനേ എനിക്ക് കഴിയുന്നുള്ളോ.
ഒരിക്കലും വരില്ല എന്ന പൂര്‍ണ്ണ ബോധ്യത്തോടെ, കാത്തിരിക്കയാണ് ഞാന്‍ മഹാബലിയുടെ കാലത്തിനായി.
പൂര്‍ണ്ണമായും അസ്തമിക്കാന്‍ കഴിയില്ലല്ലോ നന്മകള്‍ക്കെന്ന വിശ്വാസത്തോടെ.

സന്തോഷത്തിന്റെ ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷയോടെയും
നിറഞ്ഞ മനസ്സോടെയും നേരുന്നു
ഓണാശംസകള്‍.

Friday 24 August 2012

ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്.

                             പിറന്ന നാട് കഴിഞ്ഞാല്‍, പിന്നീടെനിക്ക് ഏറ്റവും പ്രിയപ്പെട്ട  നാടേതാണെന്ന് ചോദിച്ചാല്‍, രണ്ടു വട്ടം ആലോചിക്കേണ്ടി വരില്ല 'സലാല' എന്നുത്തരം പറയാന്‍.  പ്രകൃതി മനോഹാരിതയാല്‍ അനുഗ്രഹിക്കപ്പെട്ട, പത്തു കിലോമീറ്റെര്‍ മാത്രം ചുറ്റളവിലുള്ള ഒരു പ്രദേശത്ത്, പത്തു വര്‍ഷത്തിലധികം ജീവിച്ച ഞാന്‍, അങ്ങിനെ പറയുന്നത് അല്പമെങ്കിലും അതിശയോക്തികരമാണെന്ന് നിങ്ങളും പറയില്ല. 
ഐന്‍ അര്‍സാത്ത്‌ - സലാല
റഷീദ് കാവനൂരും, അസീസ്‌ പൊന്നാനിയും, MCA റഹ്മാന്‍ സാഹിബും, NPA റഹ്മാനും, മൊയ്ദീന്‍ സാഹിബും, ലത്തീഫ് KA യും, മുഹമ്മദലി പട്ടാമ്പിയും, മുഹമ്മദ്‌ AK യുമെല്ലാം സലാലയില്‍ ഞാന്‍ കണ്ട അപൂര്‍വ്വം വ്യക്തിത്വങ്ങള്‍ക്ക് ഉടമസ്തരായിരുന്നു. മറ്റു ഗള്‍ഫു നാടുകളിലെ നിവാസികളെക്കാള്‍ , ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ സലാല നിവാസികള്‍ പ്രത്യേകം താല്പര്യം കാണിക്കുന്നില്ലേ എന്നെനിക്കു തോന്നിയിട്ടുണ്ട്. ഒരുപക്ഷെ ആ നാടിന്‍റെ മഹത്വംകൊണ്ടോ, പ്രകൃതിയുടെ സ്വാധീനം കൊണ്ടോ ആയിരിക്കാം അത്. 

ദിവസവും രാവിലെ ഞാന്‍ പ്രാതല്‍ കഴിക്കാന്‍ പോകുന്ന ഒരു കഫട്ടീരിയുടെ ഉടമസ്ഥന്‍ എന്ന നിലയിലാണ് ശരീഫ്കയുമായി ആദ്യം പരിചയപ്പെട്ടത്‌. സാമ്പത്തികമായി ഒരുപാട് പരാധീനത അനുഭവിക്കുന്ന ഒരു സാധു മനുഷ്യനായിരുന്നു ശരീഫ്ക. എന്നാല്‍ കഫ്ട്ടീറിയയിലെ ജോലിക്കാരോട് എങ്ങിനെ പെരുമാറണം എന്ന കാര്യത്തില്‍ ശരീഫ്ക വളരെ പിറകിലായിരുന്നു. അതുകൊണ്ട് തന്നെ, ഒന്നോ രണ്ടോ ആഴ്ചയില്‍ കൂടുതല്‍ കാലം ശരീഫ്ക്കായുടെ കടയിലെ പാചകക്കാര്‍  അവിടെ ജോലി ചെയ്യാറില്ല. സാമ്പത്തികമായി കഷ്ടപ്പെടുന്ന ഒരാള് എന്ന നിലയിലും, വാപ്പായെക്കാള്‍ പ്രായമുള്ള ഒരു വ്യക്തി എന്ന നിലയിലും, ആദ്യമെല്ലാം ഞാന്‍ തന്നെ പിണങ്ങി പോകുന്ന ജോലിക്കാരെ അനുനയിപ്പിച്ചു കൊണ്ട് വരേണ്ട ദൌത്യം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇതൊരു സ്ഥിരം ഏര്‍പ്പാടായി മാറിയപ്പോള്‍ എനിക്കും അതില്‍ മടുപ്പ് തോന്നി. 
ഒരു മല മുകളില്‍ നിന്നുള്ള ദൃശ്യം - സലാല
രാവിലെ ആറുമണിക്ക് മുമ്പ് എന്‍റെ ഫോണ്‍ ബെല്ലടിച്ചാല്‍ ഞാന്‍ മനസ്സിലാക്കണം അത് ശരീഫ്ക്കാടെ കോള്‍ ആണെന്നും, കടയിലെ കുക്ക് പിണങ്ങി പോയി എന്നും, ഞാന്‍ പോയി അനുനയിപ്പിച്ചു കൊണ്ട് വരണമെന്നും. അഥവാ ഫോണ്‍ ഞാന്‍ എടുത്തില്ലായെങ്കില്‍, രണ്ടാമത്തെ വട്ടം ഫോണ്‍ റിംഗ് ചെയ്തു തീരും മുമ്പ് റൂമിലെ കോളിംഗ് ബെല്ലിന്‍റെ ശബ്ദം പ്രതീക്ഷിക്കാം. 

ശരീഫ്ക്കായുടെ കടയില്‍ കൂടുതല്‍ കാലം കുക്കിന്‍റെ ജോലി ചെയ്ത ഒരു വ്യക്തിയായിരുന്നു വടകരക്കാരന്‍ അസീസ്‌. ഒരു പരിപൂര്‍ണ്ണ കുക്കായി മറ്റു ഹോട്ടല്‍ക്കാര്‍ അസീസിനെ പരിഗണിക്കാത്തതും, കുക്കിങ്ങിലെ അസീസിന്‍റെ കഴിവിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ജ്ഞാനവുമായിരുന്നു അങ്ങിനൊരു സാഹസത്തിനു അസീസിനെ പ്രേരിപ്പച്ചത്, എന്നതാണ് സത്യം. 

ഉറക്കിന്‍റെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തത്തില്‍, പുതപ്പിന്‍റെ ഒരറ്റം കാലില്‍ ചവിട്ടിപ്പിടിച്ചു മറ്റേ അറ്റം മുഖത്തേക്ക് വലിച്ചിട്ടു സുഖമായി ഉറങ്ങുന്നതിനിടയില്‍ എന്‍റെ ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങി.    സമയം രാവിലെ 5.40 എന്നതുകൊണ്ട്‌തന്നെ സംശയിക്കേണ്ടി വന്നില്ല, അത് ശരീഫ്ക്കാടെ കോള്‍ ആണെന്നതില്‍.

"നീ ഒന്ന് പെട്ടെന്ന് ഇങ്ങോട്ട് വന്നേ" ആമുഖമില്ലാത്ത ശരീഫ്ക്കാടെ ശബ്ദം ഫോണിലൂടെ  മുഴങ്ങി.
പെട്ടെന്ന് തന്നെ ഞാന്‍ ചെന്നു. 'കുരങ്ങന്‍ ചത്ത കുറവനെ' പോലെ താടിക്ക് കയ്യുംകൊടുത്തു ഇരിപ്പുണ്ടായിരുന്നു ശരീഫ്ക്ക. 

"ഇന്നെന്തേ പ്രശ്നം?" ഞാന്‍ ചോദിച്ചു.
"ഇന്ന് പ്രശ്നമൊന്നുമില്ല, ഞാന്‍ കടയില്‍ വരുമ്പോള്‍ അസീസ്‌ ദോശ ചുടുന്നുണ്ടായിരുന്നു. വേസ്റ്റ് കൊട്ടയില്‍ നോക്കിയപ്പോള്‍, കരിഞ്ഞ രണ്ടു ദോശ കിടക്കുന്നു. ഞാനവനോട് പറഞ്ഞു കരിഞ്ഞ ദോശയുടെ പൈസ നിന്‍റെ ശമ്പളത്തില്‍നിന്നും കട്ട് ചെയ്യുമെന്ന്. അത് പറഞ്ഞ ഉടനെ അവന്‍ ഇറങ്ങിപോയി. അങ്ങിനെ ഞാന്‍ പറഞ്ഞത് തെറ്റാണോ? ഇനി അത് തെറ്റാണെങ്കില്‍ ഇപ്രാവശ്യത്തേക്ക് ഒന്ന് ക്ഷമിക്കാന്‍ പറയ്‌. ഇനി ഞാന്‍ അങ്ങിനെ പറയില്ല. അരമണിക്കൂര്‍ കഴിയുമ്പോഴേക്കും ചായ കുടിക്കാന്‍ ആളുകള്‍ വന്നു തുടങ്ങും, അപ്പോഴേക്കും നീ ഒന്ന് അവനെ കൂട്ടികൊണ്ടുവാ."

മനമില്ലാ മനസ്സോടെ ഞാന്‍ പോയി അസീസിന്‍റെ അടുത്തേക്ക്.
 "എന്തെ അസീസ്ക്ക ഇന്ന് ഹോട്ടലില്‍ പോയില്ലേ"? എന്‍റെ ചോദ്യം.

 "പോയി, തിരിച്ചു പോന്നു. ചെവിയില്‍ മൂട്ട പോയ പോലെ 24 മണിക്കൂറും ആ കാക്കാക്ക് 'കിര്‍ കിര്‍' ആണ് . നിക്കത് കേള്‍ക്കണതേ ദേശ്യാണ്. വേറെ ഹോട്ടലില്‍ നിന്നും കിട്ടുന്നതിനേക്കാള്‍ ശമ്പളം കൂടുതല്‍ അയാള്‍ തരുന്നുണ്ട്  എന്നത് ശരിയാണ്".

അസീസിന്‍റെ സംസാരത്തെ ഖണ്ടിച്ചുകൊണ്ട്  അദ്ദേഹത്തെ സമാധാനിപ്പിക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു. 
 "എന്‍റെ അസ്സീസ്ക്ക, മറ്റു ഹോട്ടലില്‍ ജോലി ചെയ്‌താല്‍ നിങ്ങള്‍ക്ക് കിട്ടുന്നത് 120 റിയാല്‍ ആണ്. എന്നാല്‍ ശരീഫ്ക്ക തരുന്നത് 150 റിയാല്‍ ആണ്. ഈ കൂടുതല്‍ തരുന്ന 30 റിയാല്‍ അദ്ദേഹത്തിന്‍റെ 'കിര്‍ കിര്‍' കേള്‍ക്കാന്‍ വേണ്ടിയാണ് തരുന്നത്. അതുകൊണ്ട് അത് കേള്‍ക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥനാണ്". 
  
"ഇന്ന് എന്തായിരുന്നു പിണങ്ങി പോരാനുള്ള കാരണം?" 
ഒന്നും അറിയാത്തവനെ പോലെ വീണ്ടും ഞാന്‍ ചോദിച്ചു.
"ന്‍റെ അഷ്‌റഫ്‌ഭായ്, ദോശ ഉണ്ടാക്കുമ്പോള്‍ ആദ്യത്തെ രണ്ടെണ്ണം കരിഞ്ഞു പോകും, അത് ഞങ്ങക്ക് ഉസ്താദ്മാര്‍ക്കെ അറിയൂ. അതിനയാള്‍ പറയേണ്, ന്‍റെ ശമ്പളത്തീന്നു കട്ട് ചെയ്യൂന്ന്, അത് കേട്ടപാതി ഞാനിണ്ട് പോന്നു. അനക്കറിയോ - ഞാനും ന്ടുപ്പയും കൂടി നാട്ടില്‍ ഒരു ബിരിയാണി പണിക്കു പോയി, ആയിരത്തോളം ആള്‍ക്കാര്‍ പങ്കെടുക്കുന്ന കല്യാണത്തിന് കോയി ബിരിയാണിണ്ടാക്കാന്‍. ബിരിയാണിയെല്ലാം ഉണ്ടാക്കി ദമ്മുതുറന്നു നോക്കിയപ്പോള്‍, മൊത്തം ബിരിയാണി കരിഞ്ഞേക്കണ്".
"എന്നീട്ടു"? ആശ്ചര്യത്തോടെയുള്ള എന്‍റെ ചോദ്യത്തിനു സ്വതസിദ്ധമായ ഭാഷയില്‍ അസീസ്‌ പറഞ്ഞു.
"ന്നട്ട് ന്താക്കാനാ, ഞങ്ങള്‍ പൈസ പോലും മേടിക്കാതെ, ആരോടും മുണ്ടാണ്ട് ഞങ്ങടെ കുടുമ്മത്തെക്ക് പോന്നു."
"അപ്പോള്‍, അവിടെ നിന്നും മുങ്ങി എന്നര്‍ത്ഥം" ഞാന്‍ ചോദിച്ചു.
"വേണങ്കില്‍ അങ്ങനേം പറയ. ന്ന്ട്ടാണ് രണ്ടു ദോശ കരിഞ്ഞതിന് ഇയാള്‍ ബായിട്ടെളക്കണത്".
ഈനാംപേച്ചിയും മരപ്പട്ടിയും
ഒരുവിധേന ഞാന്‍ അസീസിനെ അനുനയിപ്പിച്ചു കഫ്റ്റെറിയയിലേക്ക് കൊണ്ടുവരുമ്പോഴും, എന്‍റെ മനസ്സില്‍ ഒരുപാട് സംശയങ്ങള്‍ അവശേഷിക്കുന്നുണ്ടായിരുന്നു അസീസ്‌ എന്ന ആ വലിയ കുക്കിനെ ക്കുറിച്ച്.  




Saturday 18 August 2012

ചെറിയപെരുന്നാള്‍ ആശംസകള്‍


നീണ്ട മുപ്പതു നാളത്തെ ആത്മ ശുദ്ധീകരണത്തിനു ശേഷം,
അങ്ങ് പടിഞ്ഞാറ് മാനത്ത് ശവ്വാലിന്‍ പൊന്നമ്പിളി മുക്കാലൊളിഞ്ഞു വെളിവാകുന്ന  ഈ അസുലഭ നിമിഷത്തില്‍ 
നിറഞ്ഞ മനസ്സോടെയും, സന്തോഷത്തോടെയും നേരുന്നു 
നിങ്ങള്‍ക്കും കുടുംബത്തിനും എന്‍റെയും  കുടുംബത്തി ന്‍റെയും ഒരായിരം ചെറിയ പെരുന്നാള്‍ ആശംസകള്‍.