Saturday 21 May 2011

സ്നേഹ പൂര്‍വ്വം ചാച്ച.

                                                     "ഈ ചാച്ചാടൊരു കാര്യം. ഇന്നലെ കാണുമ്പോള്‍ ഭയങ്കര സന്തോഷത്തിലായിരുന്നു. ഇന്നിപ്പോള്‍ ഇതാ, ഭയങ്കര വിഷമത്തിലിരിക്കുന്നു. എന്തുപറ്റി ചാച്ചാക്ക്? ചാച്ചാനെ ഇങ്ങനെ കാണാന്‍ ഒരു രെസവുമില്ല. ഞങ്ങളെ കൂടെ ചിരിച്ചു കളിച്ചു നടക്കുമ്പോഴാണ് ചാച്ചാനെ ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം. എന്ത് രസമായിരുന്നു അന്ന് വീഗാലാന്‍ഡില്‍ പോയപ്പോള്‍. ഒരു കൊച്ചു കുട്ടിയെ പോലെ യായിരുന്നു അന്ന് ചാച്ച. വെള്ളത്തിലും മറ്റും ഞങ്ങളെക്കാള്‍ കൂടുതല്‍ ആസ്വദിച്ചത് അന്ന് ചാച്ചയായിരുന്നു. ഞങ്ങള്‍ തന്നെ അത്ഭുതപെട്ടു പോയി അന്ന് ചാച്ചാടെ കളി കണ്ടിട്ട്. എന്തു പറ്റി ചാച്ചാ"?
        എയര്‍ അറേബ്യ വിമാനത്തില്‍ മൂന്നര മണിക്കൂര്‍ യാത്ര ചെയ്യുമ്പോഴും, അതിനു ശേഷം റൂമില്‍ വന്നപ്പോഴും എന്‍റെ മനസ്സില്‍ തത്തയുടെയും, ഷാനുവിന്റെയും ആ ചോദ്യമായിരുന്നു ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. പതിമൂന്നു വയസ്സുകാരികളാണെങ്കിലും മിടുക്കികളാണ്  തത്ത എന്ന് ഓമനപ്പേരില്‍ വിളിക്കുന്ന ഫാത്തിമയും ഷാനുവെന്നു വിളിക്കുന്ന ഷഹനാസും. ഭാര്യയുടെ ചേട്ടത്തിമാരുടെ മക്കളാണ്  രണ്ടു പേരും. പ്രായത്തില്‍ കവിഞ്ഞ പക്വതയും, തന്‍റെടവും, ബുദ്ദിയുമുള്ള തത്തയുടെയും, ഷാനുവിന്റെയും ആ ചോദ്യങ്ങള്‍ക്ക് മുമ്പില്‍, മറുപടി പറയാന്‍ കഴിയാതെ ഞാന്‍ നിശബ്ദനായി ഇരുന്നു പോയി.

"പതിനാറു കൊല്ലമായി മക്കളെ ചാച്ച ഈ ദുഃഖം അനുഭവിക്കാന്‍ തുടങ്ങിയിട്ട്. നാട്ടില്‍ വരുമ്പോള്‍ ചാച്ച കാണിക്കുന്ന ഈ സന്തോഷ പ്രകടനമുണ്ടല്ലോ, ചുരുങ്ങിയ ദിവസത്തിന് ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങുന്ന ഒരു പ്രതിയുടെ മാനസികാവസ്ഥയിലാണത്. നാട്ടില്‍ ലീവില്‍ വന്ന് ദുബായിലോട്ട് തന്നെ തിരിച്ചു പോകുമ്പോള്‍ ഓരോ തവണയും ഈ ദുഖവും മൌനവും ഉള്ളിലൊതുക്കാറാണ് പതിവു. ഓരോ തവണയും നിങ്ങളോടെല്ലാം യാത്ര പറഞ്ഞു പിരിയുമ്പോള്‍ പൊട്ടിപോകാന്‍ പരുവത്തില്‍ മനസ്സ് വിങ്ങുന്നുണ്ടാകും. ചിലപ്പോഴെല്ലാം ആ വിങ്ങല്‍ തേങ്ങലായി പുറത്തേക്കു വരാറുമുണ്ട്. ശരീരത്തില്‍നിന്നും ജീവനോടെ ഹൃദയത്തെ പറിച്ചെടുക്കുന്ന ഒരു വേദനയാണ് ആ ദുഖത്തിന്. ഇനി എന്‍റെ മക്കളോട് ചാച്ച ഒരു രഹസ്യം പറഞ്ഞോട്ടെ 'വിമാനം പറന്നുയരാന്‍ സമയത്ത് അറിയാതെ മനസ്സില്‍ മോഹിച്ചു പോയിട്ടുണ്ട്, ഈ വിമാനമൊന്ന് താഴേക്കു വീണിരുന്നുവെങ്കിലെന്നു'. ഒരു നിമിഷം കൊണ്ട് കഴിയുമല്ലോ എല്ലാം. ഇത്രക്കും വലിയ ദുഃഖം പേറി ജീവിക്കുന്നതിനേക്കാള്‍ നല്ലതായിരിക്കും ഒരുപക്ഷെ അതെന്നു. 
കുടുംബവും നാടുമായി ഒരുപാട് ബന്ധം പുലര്‍ത്തുന്നതുകൊണ്ടോ, അല്ലെങ്കില്‍ ഒരുപാട് ഇഷ്ടപ്പെടുന്നത് കൊണ്ടോ എന്നറിയില്ല, വേര്‍പിരിയലിന്റെ ദുഃഖം ഇന്നും ഇത്ര ശക്തിയോടെ അനുഭവിക്കുന്നത്.
കൂകി പാഞ്ഞു പോകുന്ന തീവണ്ടി കണ്ടിട്ടില്ലേ? എന്തു വേഗതയില ആ തീവണ്ടി പോകുന്നത്, അല്ലെ? ശബ്ദവും ഉണ്ടാക്കുന്നുണ്ട്. പക്ഷെ ആളിക്കത്തുന്ന തീയിനെ ഉള്ളില്‍ ഒതുക്കിയിട്ടാണ് ആ കൂകി പായല്‍. ആ കൂകി പായലിനോടു ഏകദേശം അടുത്തു വരും ചാച്ച അന്ന് വീഗാലാന്‍ഡില്‍ കാണിച്ച തുള്ളിച്ചാട്ടം.
ജീവപര്യന്തം ശിക്ഷയായാല്‍ പോലും, ആ പ്രതിക്ക് പതിനാലു വര്‍ഷം തടവ്‌ അനുഭാച്ചാല്‍ മതി. അതിനു ശേഷം തന്‍റെ വീട്ടുകാരെയും, കുടുംബക്കാരെയും, നാട്ടുകാരെയും കണ്ടു സ്വന്തം നാട്ടില്‍ സ്വതന്ത്രമായി ജീവിക്കാം. എന്നാല്‍ പതിനാറു വര്‍ഷമായിട്ടും, എന്ന് തീരും എന്നറിയാത്ത ഒരു പ്രവാസ ജയിലില്‍ ജീവിക്കുകയാണ് ഇന്നും ചാച്ച. എന്തൊക്കയോ നേടി എന്ന് സ്വയം അഹങ്കരിക്കുമ്പോഴും, ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടങ്ങളുടെ കഥകള്‍ മാത്രമേ, ചാച്ചാക്ക് മനസ്സില്‍ വരുന്നുള്ളൂ.
മുപ്പത്തിഅഞ്ചാമത്തെ വയസ്സിലെ, പതിനാറു വര്‍ഷത്തിന്‍റെ നഷ്ടക്കഥ. 
പ്രവാസികള്‍ സാധാരണ തമാശയിലൂടെ പറയാറുണ്ട്‌ - വിസ കിട്ടാന്‍ നേര്‍ച്ചയായി ഒരു യാസീന്‍ (വി: ഖുര്‍ആനിലെ ഒരദ്ധ്യായം) പാരായണം ചെയ്തു. തിരിച്ചു പോകാന്‍ ഖത്തം (വി:ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്യുക) ഓതി കാത്തിരിക്കുകയാണ് എന്ന്.

'എങ്കില്‍ ഇങ്ങോട്ട് തിരിച്ചു പോന്നു കൂടെ' എന്ന് സ്വാഭാവികമായും ചാച്ചാട് ചോദിക്കാം. ഒറ്റ വാക്കില്‍ ഉത്തരം പറയാന്‍ കഴിയാത്ത ഒരു ചോദ്യമാണത്. ചാച്ചാക്ക് എന്ന് മാത്രമല്ല, ലക്ഷ ക്കണക്കിന് വരുന്ന പ്രവാസികളില്‍ ഭൂരിഭാഗത്തിനും ഉത്തരം കിട്ടാത്ത ഒരു ചോദ്യം. പതിനാറു വര്‍ഷം മുമ്പ് ചാച്ച ഗള്‍ഫില്‍ വരുമ്പോള്‍, രണ്ടോ മൂന്നോ വര്‍ഷം ജോലി ചെയ്‌താല്‍ പരിഹരിക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയാണ് കണ്‍മുമ്പില്‍ ഉണ്ടായിരുന്നത് എങ്കില്‍, ഇന്ന് മുപ്പതു വര്‍ഷം ജോലി ചെയ്താലും പരിഹാരം കാണുമോയെന്ന് ഒരു പ്രതീക്ഷയുമില്ലാത്ത പ്രശ്നങ്ങളാണ് കണ്മുമ്പില്‍ ഉള്ളത്.

'അതെല്ലാം ചാച്ചാടെ ഒരു അത്യാഗ്രഹമാണെന്ന്' നിങ്ങളുടെ കുഞ്ഞു മനസ്സില്‍ ഒരു ചെറുചോദ്യമായി അവശേഷിക്കുന്നു വെങ്കില്‍ ചാച്ച വീണ്ടും മൌനം പാലിക്കാം. കാരണം, വര്‍ദ്ദിച്ചു വരുന്ന ജീവിത ചിലവും, പ്രവാസംകൊണ്ട് നേടി എന്ന് ചൂണ്ടി കാണിക്കാന്‍ ഒന്നും ഇല്ലാത്തതും, പ്രത്യേകിച്ചൊരു ജോലി നാട്ടില്‍ ചെയ്തു പരിചയമില്ലാത്തതുമായ ചാച്ച നാട്ടില്‍ തിരിച്ചു വന്നാല്‍ എന്തു ചെയ്തു ജീവിക്കും? 
എങ്കില്‍ ഈ പതിനാറു വര്‍ഷം ചാച്ച എന്തു ചെയ്തു ഗള്‍ഫില്‍ ?
അതിനും ഒറ്റവാക്കില്‍ ഉത്തരമില്ല ചാച്ചാക്ക്. എന്തൊക്കയോ ചെയ്തു. ഈ പ്രവാസ ജീവിതത്തില്‍, അനാവശ്യമായി ഒരു രൂപ പോലും ചിലവഴിച്ചതായി ചാച്ച ഓര്‍ക്കുന്നില്ല. ഒരു ബീഡി പോലും ചാച്ച വലിക്കാറില്ല. 
ഒരു പ്ലാനിംഗ് ഇല്ലാതെ ജീവിച്ചു എന്ന് വേണമെങ്കില്‍ സ്വയം കുറ്റപ്പെടുത്താനെന്നോണം ചാച്ച സമ്മതിക്കാം. കണ്മുമ്പില്‍ കാണുന്ന പ്രശ്നമെന്താണോ, അതിനു പരിഹാരം കണ്ടെത്താനാണ്‌ മുന്‍ഗണന കൊടുക്കാറു എന്നും സ്വയം സമ്മതിക്കാം. സഹായം അഭ്യര്‍ഥിച്ചു വരുന്നവരെ സഹായിക്കാന്‍ കഴിയുന്ന വേളയിലൊന്നും നിരാശപ്പെടുത്തിയിട്ടില്ല എന്നതും സത്യം.
ഇതിനപ്പുറം മറ്റൊന്നില്ല ചൂണ്ടി കാണിക്കാന്‍ ഈ നഷ്ടകഥക്ക് കാരണമായി.

ഹൃദയ പൂര്‍വ്വം ചാച്ച.

Monday 16 May 2011

സ്വപ്ന ലോകത്തെ ഷൈന്‍

"റൂമില്‍ ഒരു പുതിയ പയ്യന്‍ വന്നീട്ടുണ്ട്. നീ കണ്ടിരുന്നോ"?
"ഇല്ലാ, ഞാന്‍ കണ്ടിട്ടില്ല. ജോലി തിരക്കായതുകൊണ്ട്, രണ്ടു മൂന്നു ദിവസമായി ഞാന്‍ വളരെ വൈകിയാണ് റൂമില്‍ എത്തുന്നത്‌. റൂമില്‍ എത്തുമ്പോഴേക്കും എല്ലാവരും ഉറങ്ങിയിട്ടുണ്ടാകും. രാവിലെ നേരത്തോടെ റൂമില്‍ നിന്നും ഇറങ്ങുകയും ചെയ്യുന്നതുകൊണ്ട് കാണാന്‍ കഴിഞ്ഞിട്ടില്ല". ഷിജുവിന്‍റെ ചോദ്യത്തിനുള്ള മറുപടിയായി സനല്‍ പറഞ്ഞു.
"നമ്മുടെ കബീര്‍ക്ക വിസ എടുത്തു കൊണ്ട് വന്ന പയ്യനല്ലേ"? സനലിന്റെ ചോദ്യം.
"അതേ, നീ അറിയോ പുള്ളിയെ"? ഷിജു ചോദിച്ചു.
"ഇല്ല, ഞാന്‍ നേരിട്ട് പരിചയമില്ല. പക്ഷെ കബീര്‍ക്ക എന്നോട് പറഞ്ഞിരുന്നു വിസ എടുക്കുന്ന സമയത്ത്, അവനെ കുറിച്ചും അവന്‍റെ കുടുംബത്തെ കുറിച്ചുമെല്ലാം." സനല്‍ പറഞ്ഞു.
"എന്നാല്‍ നീ നേരിട്ട് പരിചയപ്പെടേണ്ടതായിരുന്നു പയ്യനെ" ഷിജു പറഞ്ഞു.
"അതെന്തേ"? സനല്‍ ചോദിച്ചു.
"ആള് ഭയങ്കര സംസാര പ്രിയനാണ്. മാത്രവുമല്ല ഏതോ സ്വപ്ന ലോകത്താണ് പയ്യന്‍ ഇപ്പോഴും ജീവിക്കുന്നത് എന്ന് സംസാരം കേള്‍ക്കുമ്പോഴേ നമുക്ക് തോന്നും". ഷിജു പറഞ്ഞു.
"എന്തായാലും നാളെ വെള്ളിയാഴ്ചയാണല്ലോ, നാളെ പരിചയപ്പെടാം. വെള്ളിയാഴ്ച എല്ലാവരും ഉണ്ടാകുമല്ലോ റൂമില്‍" ഇത്രയും പറഞ്ഞു സനല്‍ തന്‍റെ ജോലി തുടര്‍ന്നു.

പതിവുപോലെ സനല്‍ ഈ വെള്ളിയാഴ്ചയും കുറച്ചു നേരം അധികം ഉറങ്ങാം എന്ന ധാരണയില്‍ പുതപ്പു കൊണ്ട് ശരിക്കും മൂടിപ്പുതച്ചു സുഖമായി ഉറങ്ങുകയായിരുന്നു. റൂമില്‍ ആരോ സംസാരിക്കുന്ന ശബ്ദം കേട്ടിട്ടാണ് ഉറക്കത്തില്‍ നിന്നും എഴുന്നേറ്റത്. നോക്കുമ്പോള്‍ സമയം ഒമ്പതായിരിക്കുന്നു. എഴുന്നേറ്റു ബാത്ത് റൂമിലെല്ലാം പോയി തിരിച്ചു വരുമ്പോഴേക്കും ആരോ ചായ ഉണ്ടാക്കി വെചീട്ടുണ്ടായിരുന്നു. ചായ ഗ്ലാസ്സുമെടുത്തു സനല്‍ ബാല്‍ക്കണിയില്‍ ചെന്നിരുന്നു. ഒരു കഷ്ണം ബ്രെഡ്‌ കടിച്ചുകൊണ്ട് കിച്ചണില്‍ നിന്നും ഒട്ടും പരിചയമില്ലാതൊരാള്‍ സനലിന്‍റെ അടുത്തു വന്ന് സ്വയം പരിചപ്പെടുത്തി.
"എന്‍റെ പേര്‍ ഷൈന്‍, സ്ഥലം തൃശൂര്‍. മൂന്നു ദിവസമായി ഇവിടെ എത്തിയിട്ട്. ഭായിയോട് മാത്രമാണ് ഞാന്‍ പരിച്ചപ്പെടാത്തതായി ഉള്ളൂ. ബാക്കി എല്ലാവരെയും പരിചയപ്പെട്ടു".
"എന്‍റെ പേര്‍ സനല്‍. എറണാംകുളമാണ് നാട്. അഞ്ചു വര്‍ഷമായി ഇവിടെ. പച്ചക്കറിയും, ഫ്രൂട്സുമെല്ലാം വില്‍ക്കുന്ന ഒരു കമ്പനിയില്‍ സൈല്‍സ്മാനാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട് നാട്ടില്‍. മൂത്തവന് മൂന്നു വയസ്സ്, രണ്ടാമത്തവന് ആറ് മാസം പ്രായം".
ഷൈന്‍ ചോദിക്കാനുള്ള ചോദ്യങ്ങള്ക്കെല്ലാമുള്ള മറുപടി എന്ന നിലയില്‍ ഒറ്റ ശ്വാസത്തില്‍ സനല്‍ പറഞ്ഞു നിര്‍ത്തി.
"എങ്ങിനെയുണ്ട് ജോലിയെല്ലാം"? സനല്‍ ചോദിച്ചു.
"ഓ, അതൊന്നും പറയണ്ട ഭായ്. പെട്ടു പോയതാണ് ഞാന്‍". ഷൈനിന്റെ മറുപടി കേട്ടു സനല്‍ വീണ്ടും ചോദിച്ചു.
"അതെന്തു പറ്റി".
"സനല്‍ ഭായിക്ക് അറിയോ, എനിക്ക് ഇവിടെ വന്ന് ഇത്ര കഷ്ടപ്പെടേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ അഞ്ചു മക്കളാണ്. മൂന്ന് ആണും രണ്ടു പെണ്ണും. ഞാനാണ് മക്കളില്‍ താഴെ. പെങ്ങന്മാരുടെ രണ്ടാളുടെയും വിവാഹമെല്ലാം കഴിഞ്ഞു. ജേഷ്ടന്മാര്‍ രണ്ടു പേരും ഇവിടെ ഉണ്ടായിരുന്നതാണ്. ഇപ്പോള്‍ നാട്ടിലാണ് രണ്ടു പേരും. ഞാനും ഉണ്ടായിരുന്നു മൂന്നു വര്‍ഷം ഇവിടെ. എന്‍റെ ഫാതെറിനു ഷിപ്പിലായിരുന്നു ജോലി. അറുപതിനായിരം രൂപ ശമ്പളം ഉണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹം നാട്ടിലാണ്. ആ ജോലി എനിക്ക് കിട്ടേണ്ടതായിരുന്നു. എനിക്ക് ഭാഗ്യം ഇല്ലാതെ പോയി. ഇപ്പോള്‍ സാമ്പത്തികമായി ഞങ്ങള്‍ കുറച്ചു ബുദ്ധിമുട്ടിലാണ്. അതുകൊണ്ട് മാത്രമാണ് ഞാനിങ്ങോട്ട്‌ പോന്നത്. അല്ലെങ്കില്‍ ഒരാളുടെ കീഴില്‍ ജോലി ചെയ്യാനൊന്നും എന്നെ കിട്ടില്ല. ഇനി എത്രെയും പെട്ടെന്ന് തിരിച്ചു പോകാനാണ് എന്‍റെ പരിപാടി".
ഷൈന്‍ ഒരു ദീര്‍ഗ്ഗ ശ്വാസത്തിനായി നിര്‍ത്തി.
"എന്തായാലും വന്നതല്ലേ, ആ വിസയുടെ കാലാവധി കഴിയുന്നത്‌ വരെയെങ്കിലും നിന്നുകൂടെ? ചിലപ്പോള്‍ നാട്ടില്‍ നിന്നുംവന്ന ആ പ്രയാസം കൊണ്ടായിരിക്കും അങ്ങിനെയൊക്കെ തോന്നുന്നത്. കുറച്ചു കഴിയുമ്പോള്‍ അതെല്ലാം ശരിയായികൊള്ളും. എല്ലാവര്‍ക്കും ഇങ്ങനൊക്കെ തന്നെയാണ് തോന്നാര്‍. മാത്രവുമല്ല നാട്ടിലൊക്കെ പോയിട്ട് ഇനി എന്ത് ചെയ്യാനാ. നാട്ടില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നുവെങ്കില്‍, നമ്മളൊന്നും ഇവിടെ വരുമായിരുന്നില്ലല്ലോ"? സനല്‍ പറഞ്ഞു.

"എനിക്ക് 32 വയസ്സായി. അടുത്ത വര്‍ഷം എന്തായാലും കല്യാണം കഴിക്കണം. കല്യാണം കഴിക്കണമെങ്കില്‍ 10 ലക്ഷം രൂപ വേണം. പത്തു ലക്ഷം രൂപ, ആധാരം പണയം വെച്ചു ലോണ്‍ എടുക്കാന്‍ വേണ്ടി ഞങ്ങള്‍ കുറെ ശ്രമിച്ചതാണ്. അത് കിട്ടിയിരുന്നുവെങ്കില്‍, 5 ലക്ഷം രൂപ വീട്ടില്‍ കടമുണ്ട്, അത് വീട്ടി ബാക്കി 5 ലക്ഷം രൂപയ്ക്കു അടിപൊളിയായി ഒരു കല്യാണവും കഴിച്ചു ഞാന്‍ നാട്ടില്‍ തന്നെ കൂടുമായിരുന്നു".
"അപ്പോള്‍ ലോണ്‍ എടുത്ത പൈസ നീ എങ്ങിനെ അടച്ചു തീര്‍ക്കും"? സ്വാഭാവികമായിട്ടുള്ള ഒരു ചോദ്യം, ഷൈനിന്‍റെ സംസാരത്തിന് ഇടയ്ക്കു കയറിയൊന്നു സനല്‍ ചോദിച്ചു.

"കല്യാണം കഴിക്കുമ്പോള്‍ കുറച്ചു സ്വര്‍ണ്ണം എന്തായാലും ഭാര്യക്ക് കിട്ടുമല്ലോ? അതെടുത്തു എന്തെങ്കിലും ബിസിനെസ്സ് ചെയ്യാമല്ലോ? അതില്‍ നിന്നും കിട്ടുന്ന ലാഭം കൊണ്ട് കടവും വീട്ടാലോ. അല്ലാതെ വെറും ആയിരത്തി അറുന്നൂര്‍ ദിര്‍ഹംസിനു ജോലി ചെയ്തീട്ടു എന്ന് രക്ഷപ്പെടാനാണ്. ആയിരത്തി അറുന്നൂറ് ദിര്‍ഹംസ് ശമ്പളം കിട്ടിയാല്‍ എന്‍റെ ഫോണ്‍ വിളിയും, സിഗരറ്റ് വാങ്ങലും, അത്യാവശ്യമൊന്നു കൂട്ടുകാരുമൊത്തു കമ്പനി അടിക്കലും കഴിഞ്ഞാല്‍ പിന്നെ ഒന്ന് മുണ്ടാകില്ല ബാക്കി. ജീവിതം വെറുതെ ഇവിടെ നശിച്ചു പോവുകയേ ഉള്ളൂ. ഇപ്പോഴും എനിക്ക് പേടിക്കാന്‍ ഒന്നുമില്ല. അഞ്ചു ലക്ഷം രൂപ വീട്ടില്‍ കടമുണ്ട്. അതിനു ഞങ്ങള്‍ അഞ്ചു പേരുണ്ട് വീട്ടില്‍. ഓരോരുത്തരും ഓരോ ലക്ഷം രൂപ എടുത്താല്‍ വീടാവുന്ന കടമേ ഉള്ളോ."
ഷൈനിന്‍റെ സംസാരം കേട്ട സനലിന് ശരിക്കും അമ്പരപ്പാണ് തോന്നിയത്. യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ ഒരു സ്വപ്ന ലോകത്താണ് ഷൈന്‍ ജീവിക്കുന്നതെന്ന് സനലിന് തോന്നി. പെട്ടെന്ന് മനസ്സില്‍ പറഞ്ഞുപോയി
''ന്‍റ്പ്പാപ്പാക്കൊരു ആന ണ്ടായിരുന്നു" എന്ന് ലോകത്തോട്‌ പറഞ്ഞ മഹാനായ ബഷീര്‍, അങ്ങയെ ഈ നിമിഷം ഞാന്‍ സ്മരിച്ചു പോകുന്നു.
വെറും ഒന്നര മാസത്തെ ദുബായ് ആയുസ്സുമായി ഷൈന്‍ നാട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ ഒരു പാഠം കൂടി പഠിപ്പിച്ചു തന്നു "എളുപ്പമല്ല ജോലി ചെയ്തു ജീവിക്കാന്‍" എന്ന.

Sunday 15 May 2011

ഭരണ കാര്‍ത്താക്കളോട്.

കേരള നിയമസഭാ ഇലക്ഷന്‍ കൂടുതല്‍ പരിക്കുകളൊന്നും കൂടാതെ കഴിഞ്ഞു പോയി എന്നതില്‍ നമുക്ക് സന്തോഷിക്കാം. അതിന്‍റെ റിസള്‍ട്ടും വന്ന് കഴിഞ്ഞു. രണ്ടില്‍ ഒരു മുന്നണിക്കെ കേരളത്തെ ഭരിക്കാന്‍ കഴിയൂ എന്നതുകൊണ്ടും, അടുത്ത കാലത്തൊന്നും മറ്റു പരീക്ഷണങ്ങള്‍ക്ക് കേരള ജനത മുതിരുകയില്ല എന്നുറപ്പുള്ളത് കൊണ്ടും അടുത്ത അഞ്ചു വര്‍ഷത്തെ കേരള ജനതയെ ഭരിക്കാന്‍ വരുന്ന ഐക്യ മുന്നണിയെ നമുക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യാം. ഒരു നല്ല ഭരണം കാഴ്ച വെക്കാന്‍ അതിനു നേതൃത്വം നല്‍കുന്നവര്‍ക്കും വിശിഷ്യ ഉമ്മന്‍ ചാണ്ടിക്ക് കഴിയട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കാം.


ഒരുപാട് കാലമായി രണ്ടു മുന്നണികളും മാറി മാറി ഭരിക്കുകയാണ് കേരളം. അതിന്‍റെ ഗുണഫലവും കേരള ജനത അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്‌. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി ഇറങ്ങുന്ന സര്‍ക്കാറുകള്‍ക്ക് തൊട്ടടുത്ത അഞ്ചു വര്‍ഷത്തെ അവസരം കൂടി എന്തുകൊണ്ട് ഉത്ബുദ്ധ രായിട്ടുള്ള കേരള ജനത കൊടുക്കുന്നില്ല? വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു പാരമ്പര്യവും പരിചയവുമുള്ള തല മുതിര്‍ന്ന നേതാക്കന്മാര്‍ നേതൃത്വം കൊടുക്കുന്ന രണ്ടു മുന്നണികളാണ് ഇന്ന് കേരളത്തില്‍ ഉള്ളത്. എല്ലാ പ്രാവശ്യവും തോല്‍വി ഏറ്റു വാങ്ങുന്നത് ഭരണത്തിന് നേതൃത്വം കൊടുത്ത മുന്നണിയാണ്. ഇലക്ഷന്‍ കഴിഞ്ഞ ഉടനെ കേന്ത്ര കമ്മിറ്റികളും കേരള കമ്മിറ്റികളും പിന്നെ ഏതെങ്കിലും കമ്മിറ്റികള്‍ ഉണ്ടെങ്കില്‍ അതും അടിയന്തിരമായി ചേര്‍ന്ന് തോല്‍വി വിലയരുത്തുന്ന പ്രവണത എല്ലാ പ്രാവശ്യവും നമ്മള്‍ കാണുന്നു. തോല്‍വിയുടെ വ്യക്തമായ കാരണവും പാര്‍ട്ടികള്‍ കണ്ടെത്തുന്നു. എന്നീട്ടു പൊതു ജനങ്ങളുടെ മുന്നില്‍ വിശദീകരിക്കുകയും ചെയ്യുന്നു - വോട്ടു കുറയാന്‍ ഉണ്ടായ കാരണം ഇതാണ് എന്ന്. ഒരു പൌരന്‍ എന്ന നിലയില്‍ ഏതൊരാളെ പോലെയും എന്‍റെ മുന്നിലും ചില സ്വാഭാവിക സംശയങ്ങള്‍ ഉയരുന്നു ഭരണത്തിന് നേതൃത്വം കൊടുത്ത നേതാക്കന്മാരോട്.
  1. എന്തുകൊണ്ട് ഈ തോല്‍വി മുന്‍കൂട്ടി നിങ്ങള്‍ കണ്ടില്ല?
  2. ഇപ്പോള്‍ നടത്തുന്ന ഈ വിലയിരുത്തലുകള്‍, അഞ്ചു വര്‍ഷം നിങ്ങള്‍ക്കു കിട്ടിയിട്ട് എന്തുകൊണ്ട് നടത്തിയില്ല?
  3. റിസള്‍ട്ടിനു ശേഷം ഉത്തരവാതിത്വം ഏറ്റെടുത്തു രാജി സന്നത പ്രഘടിപ്പിക്കാന്‍ നേതാക്കള്‍ തയ്യാറാകുന്നു. നിങ്ങളില്‍ അര്‍പ്പിതമാകുന്ന ഉത്തരവാതിത്വം ഏറ്റെടുക്കുമ്പോള്‍ നിങ്ങള്‍ ചിന്തിച്ചിരുന്നില്ലേ ഇതിനു യോഗ്യനാണോ എന്ന്?
  4. ജനങ്ങള്‍ എന്ത് ആഗ്രഹിക്കുന്നു വെന്നും, ജനങ്ങളുടെ താല്പര്യം എന്താണ് എന്നും ജനങ്ങളുടെ ഭാഗത്ത്‌ നിന്നു ചിന്തിക്കാന്‍ നിങ്ങള്‍ തയ്യാറായിരുന്നില്ലേ?
  5. ജനങ്ങള്‍ ജനങ്ങളെ ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യത്ത്, നിങ്ങളെ ഏല്‍പ്പിക്കുന്ന ഒരു ജോലിയാണ് ഭരണം എന്നും, ശമ്പളം വേടിച്ചു നിങ്ങള്‍ ചെയ്യുന്ന ഒരു ജോലിയാണ് ജനസേവനം എന്നും നിങ്ങള്‍ മറക്കുക യായിരുന്നുവോ?
പൊതുജനങ്ങളുടെ ഇടയിലൂടെ ചീറിപ്പായുന്ന കാറില്‍, ക്ലോസെപ്പ് പുഞ്ചിരിയോടെ കൈവീശിക്കാണിച്ചു പായേണ്ടവരല്ല ഭരണ കര്‍ത്താക്കള്‍ എന്നും, ജനങ്ങളുടെ കൂടെ, പൊതുജനങ്ങളില്‍ ഒരുവനായി, അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി, അതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്താന്‍ വിധിക്കപ്പെട്ടവരാണ് നിങ്ങളെന്ന ചിന്ത നിര്‍ബന്തമായും നിങ്ങളില്‍ ഉണ്ടായിരിക്കണം എന്നും ഓര്‍മ്മപ്പെടുത്തുന്നു. എന്ന് നിങ്ങളില്‍നിന്നും ഈ ചിന്ത നഷ്ടപ്പെടുന്നുവോ അന്ന് നിങ്ങള്‍ പൊതു ജനങ്ങള്‍ക്ക്‌ അന്ന്യനായി മാറുന്നുവെന്നും നിങ്ങള്‍ എപ്പോഴും ഓര്മിക്കെണ്ടതാണ്. അടുത്ത ഇലക്ഷന്‍ കഴിയുമ്പോഴെങ്കിലും തോല്‍വിയുടെ കാരണം കണ്ടെത്താനുള്ള അടിയന്തിര യോഗം ചേരേണ്ട അവസ്ഥ ഈ പുതിയ നേതൃത്വത്തിനെങ്കിലും ഉണ്ടാവാതിരിക്കട്ടെ യെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. ഒരു ഭരണ സ്ഥിരത കേരളത്തില്‍ ഉണ്ടാക്കാന്‍ നിങ്ങളെ കൊണ്ടെങ്കിലും കഴിയട്ടെ എന്ന് നിറഞ്ഞ മനസ്സോടെ ആശംസിക്കുന്നു.

Tuesday 10 May 2011

എന്‍റെ വാപ്പ.

വിമാനത്തില്‍ കയറി കൊച്ചിലേക്കുള്ള മൂന്നര മണിക്കൂര്‍ യാത്രയിലും എന്‍റെ  പ്രാര്‍ത്ഥന "ഉപ്പാക്കൊന്നും സംഭവികരുതേ" എന്നായിരുന്നു. രാവിലെ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു ഭാര്യയുടെ വിളിവന്നത്. 

"ഉപ്പാക്ക്  തീരെ സുഖമില്ലാതെ ഇന്നലെ രാത്രി ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തിരിക്കുകയാണ്" 
എന്ന ഇടറിയ ശബ്ദത്തിലുള്ള അവളുടെ സംസാരം കേട്ടപ്പോഴേ തോന്നിയത. അസുഖം അത്രയ്ക്ക് നിസ്സാരമായിരിക്കില്ലയെന്ന്. പിന്നീട് ഉപ്പാനെ  ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ചപ്പോഴാണ് അറിയുന്നത്. അറ്റാക്ക് ആണെന്നും, 48 മണിക്കൂര്‍ observation ല്‍ ആണെന്നും. 
കേട്ടപാടെ കമ്പനിയില്‍ നിന്നും ഒരു എമര്‍ജെന്‍സി ലീവ് സംഘടിപ്പിച്ചു. 

അല്ലേലും ഈ പ്രാവാസികളുടെ സ്ഥിതി ഇതാണ്. വീട്ടിലോ കുടുംബത്തിലോ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചുവെന്ന് കേട്ടാല്‍, പിന്നെ ഒരു സമാധാനവും ഉണ്ടാവില്ല. ഒന്നുകില്‍ ഫോണ്‍ ചെയ്തു കൊണ്ടേയിരിക്കും നാട്ടിലേക്ക്. അല്ലെങ്കില്‍ ഉടനെ പുറപ്പെടും. നേരിട്ട് കണ്ടു അനുഭവിച്ചാലേ ഒരു സമാധാനം വരൂ.

സത്യ സന്ധരായിട്ടെ ജീവിക്കാവൂ. ആരെയും വഞ്ചിക്കരുത്. ഒരിക്കലും കളവു പറയരുത്. 
എന്നും ജീവിതത്തില്‍ പാലിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന, ഉപ്പാടെ  ഈ നിത്യോപദേശങ്ങള്‍ മനസ്സില്‍ ഓര്‍മ്മ വന്നു. ജനങ്ങളെ സഹായിക്കാന്‍ കിട്ടുന്ന ഒരവസരവും ഉപ്പ പാഴാക്കാറില്ല. രോഗികളെ ഡോക്ടറുടെ അടുത്തു കൊണ്ടുപോകുന്ന കാര്യത്തില്‍ വളരെ തല്പരനായിരുന്നു. ഒന്നില്‍കൂടുതല്‍, ശാരീരികാസുഖങ്ങളുള്ള ഉപ്പാടെ മനസ്സ് എപ്പോഴും ഊജ്ജസ്സ്വലമായിരുന്നു. ശരീരത്തിന് അരല്പം സുഖം തോന്നിയാല്‍, പിന്നെ വീട്ടില്‍ ഇരിക്കില്ല. യാത്രാ തല്‍പരനാണ്‌ എന്‍റെ ഉപ്പ

സ്വന്തം വസ്ത്രങ്ങള്‍  സ്വയം തന്നെ കഴുകണമെന്ന് ഉപ്പാക്ക്  ഭയങ്കര നിര്‍ബന്തമായിരുന്നു. 'ചത്ത്‌ കിടന്നാലും ചമഞ്ഞേ കിടക്കാവൂ' എന്ന പഴമൊഴി ജീവിതത്തിലുടനീളം പാലിച്ചുപോന്നു ഉപ്പ.  ജീവിതത്തില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നത് ഉപ്പാക്ക്  ഇഷ്ടമല്ല. ഡോക്ടറോടും ഉപ്പ പറയും. ''സര്‍ ഈ പറയുന്ന നിയന്ത്രണങ്ങളൊന്നും എന്‍റെ ജീവിതത്തില്‍ പ്രാവര്‍ത്തിക്കമാക്കില്ല ഞാന്‍". യാത്ര ചെയ്യരുത്, കൂടുതല്‍ സംസാരിക്കരുത് എന്നൊക്കെയാണ് ഡോക്ടര്‍മാര്‍ എന്നും ഉപദേശിക്കാറു. ഇങ്ങനെ ഉപദേശിക്കുമ്പോള്‍ ഡോക്ടര്‍മാരോട് ഉപ്പ തിരിച്ചു പറയും - 

"യാത്ര ചെയ്യാതെ, കൂടുതല്‍ സംസാരിക്കാതെ ഞാനെന്ന വ്യക്തി ഈ ഭൂമിയില്‍  ജീവിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. അതുകൊണ്ട് എന്‍റെമേല്‍ ഇതുപോലുള്ള നിയന്ത്രണങ്ങള്‍ നിങ്ങള്‍ ഏര്‍പ്പെടുത്തരുത്". 

തന്‍റെ രോഗങ്ങളെ കുറിച്ച് ഉപ്പ എന്നും ബോധവാനായിരുന്നു. ശ്വാസകോശത്തിന് രോപറേഷന്‍ കഴിഞ്ഞിട്ടുള്ള വ്യക്തിയാണ്  ഉപ്പ. ഷുഗര്‍, പ്രഷര്‍, കോളാസ്ട്രോള്‍, ആസ്തമ ഇതെല്ലാം നിത്യ അസുഖങ്ങളാണ്. ഇതെല്ലാം ചികല്‍സിക്കുന്ന ഡോക്ടര്‍മാരെക്കാള്‍ കൂടുതല്‍ ഉപ്പാക്കുമറിയാം. ഇപ്പോഴിതാ അറ്റാക്കും വന്നിരിക്കുന്നു. വീണ്ടും മനസ്സ് പ്രാര്‍ഥിച്ചു "എന്‍റെ ഉപ്പാക്കൊന്നും സംഭവിക്കരുതേ". ഉപ്പാനെക്കുറിച്ചുള്ള  ഓരോ ഓര്‍മ്മകളും അയവിറക്കുന്നതിനിടയില്‍ വിമാനം കൊച്ചിയില്‍ എത്തി.

എയര്‍ പോര്‍ട്ടില്‍ നിന്നും പുറത്തു കടക്കുമ്പോള്‍ കൂട്ടുകാരന്‍ ഷാഹുല്‍ ടാക്സിയുമായി കാത്തു നില്പുണ്ടായിരുന്നു. ഷാഹുവുമായി നേരെ ഹോസ്പിറ്റലിലേക്ക്. ICU വിനു പുറത്തു ഇരിപ്പുണ്ടായിരുന്നു വീട്ടുകാരെല്ലാം. ഗ്ലാസ് വിന്റൊയിലൂടെ ഒരു നോക്ക് കണ്ടു. കുറെ ടൂബുകള്‍കൊണ്ട് പൊതിഞ്ഞ നിലയില്‍. തൊട്ടടുത്ത മുറിയില്‍ ഇരിപ്പുണ്ടായിരുന്നു ഉപ്പാനെ ചില്കസിക്കുന്ന ഡോക്ടര്‍. സ്വയം പരിചയപ്പെടുത്തികൊണ്ട് ചോദിച്ചു. 
"ഇപ്പോഴെന്താ സ്ഥിതി എന്‍റെ ഉപ്പാടെ"? 
പരിഭ്രമം നിറഞ്ഞ ചോദ്യത്തിന് ഡോക്ടര്‍ മറുപടി പറഞ്ഞു. 
"48 മണിക്കൂര്‍ ആണ് സമയം. അതിനു ശേഷമേ എന്തെങ്കിലും പറയാന്‍ ഒക്കൂ". 
"ഏതെങ്കിലും വിധക്തമായിട്ടുള്ള ഹോസ്പിറ്റലിലേക്ക്  മാറ്റാമോ ഉപ്പാനെ"?
"അത് ചെയ്യാവുന്നതേയുള്ളൂ, അമല  മെഡിക്കല്‍ കോളേജ് ആണ് ഏറ്റവും അടുത്തുള്ളത്. അവിടെ ഡോക്ടര്‍ രൂപേഷ് ഉണ്ട്. ഞാനദ്ദേഹത്തിനൊരെഴുത്തു തരാം." ഡോക്ടര്‍ പറഞ്ഞു. 
ഞാനും എന്‍റെ ജേഷ്ടനുംഉപ്പാനെയും കൊണ്ട് അമലയിലേക്ക് പോയി. ഡോക്ടര്‍ രൂപേഷ് പറഞ്ഞതനുസരിച്ച് anjiogram നടത്തി. result കണ്ടപ്പോള്‍ ഡോക്ടര്‍ പറഞ്ഞു 
"65 % ബ്ലോക്കുണ്ട് ഹൃദയത്തിനു. ഓപറേഷനു പറ്റിയ ആരോഗ്യ സ്ഥിതിയുമുണ്ട്‌.  ഒരു ലക്ഷം രൂപ ചെലവ് വരും".
"ഞങ്ങള്‍ തയ്യാറാണ്" ഒരേ സ്വരത്തില്‍ പറഞ്ഞു.
"എങ്കില്‍ ഉപ്പയുമായി ഞാന്‍ സംസാരിച്ചതിന് ശേഷം തിയതി തീരുമാനിക്കാം. വൈകീട്ട് നിങ്ങള്‍ എന്നെ വന്നൊന്നു കണ്ടാല്‍മതി". ഡോക്ടര്‍ രൂപേഷ് പറഞ്ഞു.
വൈകീട്ട് വീണ്ടും ചെന്നു ഡോക്ടറെ കാണാന്‍. അദ്ദേഹം ഇങ്ങനെ തുടങ്ങി.
"എന്‍റെ സര്‍വീസിനിടക്ക് ഒരു ആദ്യാനുഭവമാണിത്".
"എന്ത് പറ്റി സര്‍"? ആകാംക്ഷ നിറഞ്ഞ ഞങ്ങളുടെ ചോദ്യം.
"ഞാന്‍ ഉപ്പയുമായി സംസാരിച്ചു. സാധാരണയില്‍ രോഗികള്‍ സാമ്പത്തിക പരാധീനതകള്‍ മൂലമായിരിക്കും ബൈപാസ് ശാസ്ത്ര ക്രിയക്ക് സമ്മതിക്കാതിരിക്കുന്നത്. എന്നാല്‍ ഉപ്പാനോട്  ഞാനെല്ലാം വിവരിച്ചു കൊടുത്തപ്പോള്‍ ആദ്യം തന്നെ എന്നോട് തിരിച്ചു ചോദിച്ചത്.
''ഇങ്ങനൊരു ഓപറേഷന്‍ ചെയ്‌താല്‍ എനിക്ക് എത്ര വര്‍ഷം കൂടി ജീവിക്കാന്‍ കഴിയുമെന്നാണ്"?  
അതിനു മറുപടി പറയാന്‍ ഞാന്‍ വൈകിയപ്പോള്‍ ഉപ്പ തന്നെ തുടര്‍ന്നു. 
"എനിക്ക് ഉത്തരമറിയാവുന്ന ഒരു ചോദ്യമാണത്. സാധാരണക്കാരനായിട്ടുള്ള ഒരു വ്യക്തി എന്ന നിലയില്‍ എല്ലാ ആഗ്രഹങ്ങളും എന്‍റെ മക്കള്‍ എനിക്ക് നിറവേറ്റി തന്നിട്ടുണ്ട്. ഹജ്ജിനു പോകണ മെന്നൊരാഗ്രഹം അവസാനമായി എനിക്കുണ്ടായിരുന്നു, അതും എന്‍റെ മക്കള്‍ കഴിഞ്ഞ തവണ എനിക്ക് സാധിപ്പിച്ചുതന്നു. ഇതും നിറഞ്ഞ മനസ്സോടെ അവര്‍ എനിക്ക് ചെയ്തു തരുമെന്നറിയാം. പക്ഷെ ഞാനത് ആഗ്രഹിക്കുന്നില്ല. ഏതു നേരത്തും മരിക്കാന്‍ ഞാന്‍ തയ്യാറാണ്. ഒരു ഓപറേഷന്‍ കഴിച്ചു കുറേകാലം നിങ്ങളുടെ  കര്‍ശന നിര്‍ദ്ദേശങ്ങള്‍ക്കും, നിയന്ത്രണങ്ങള്‍ക്കും വിധേയനായി ജീവിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം, കര്‍മ്മധീരനായി മരിക്കാനാണ്. അതിനു തയ്യാറുള്ള ഒരു മനസ്സ് എനിക്കുണ്ട്. അത് ധാരാളമാണ്. ഇത് എന്‍റെ മക്കളോടും ഡോക്ടര്‍ മനസ്സിലാക്കി കൊടുക്കണം. എന്നീട്ടു എത്രയും പെട്ടെന്ന് എന്നെ ഇവിടെനിന്നും ഡിസ്ചാര്‍ജ് ചെയ്തു തരണം".  
ഒരു ശക്തമായ മനസ്സില്‍നിന്നും ഉടലെടുക്കുന്ന
വ്യക്തമായ ഒരു തീരുമാനമായി പരിഗണിക്കേണ്ടി വന്നു ആ വാക്കുകളെ.


Sunday 8 May 2011

എന്റെ ഉമ്മ ...

"വളരെ ദുഖിതനായി തോന്നുന്നല്ലോ, എന്ത് പറ്റി പ്രവീണ്‍"?
"ഞാനും നജീബ്ക്കയും തമ്മില്‍ ചെറിയൊരു വഴക്കുണ്ടായി" - സുലൈമാന്റെ ചോദ്യത്തിന് മറുപടിയായി പ്രവീണ്‍ പറഞ്ഞു.
"എന്തെ കാരണം"? ആകാംക്ഷ യോടെയുള്ള സുലൈമാന്‍റെ ചോദ്യത്തിന്, ബാത്ത് റൂമിന്‍റെ കതകു തുറന്നു പെട്ടെന്ന് പുറത്തുവന്ന നജീബാണ്‌ മറുപടി പറയാന്‍ തുടങ്ങിയത്.

"ഞാന്‍ പറയാം വഴക്കിനെന്താ കാരണമെന്ന്. ഇവിടെ റൂമില്‍ എന്നും ഞാന്‍ പറയാറുണ്ട്‌, ഭക്ഷണ സാധനങ്ങള്‍ നശിപ്പിക്കരുതെന്ന്. ആവശ്യത്തിനുള്ളത് ഉണ്ടാക്കിയാല്‍മതി. ഒരല്പം കുറഞ്ഞാലും കുഴപ്പമൊന്നുമില്ല. ഇനി അഥവ എന്തെങ്കിലും ബാക്കിവന്നാല്‍, അത് FRIDGE ല്‍ വെച്ചു അടുത്ത ദിവസം ചൂടാക്കി കഴിക്കാവുന്നതെയുള്ളൂ, അല്ലാതെ ബാക്കി വരുന്ന ഭക്ഷണങ്ങള്‍ നശിപ്പിക്കാനുള്ളതല്ല, അതിനു ഞാന്‍ ഇവിടെ ഉള്ളോടുത്തോളം കാലം അനുവദിക്കുകയുമില്ല".

"അതിനു, ഇപ്പോള്‍ ഇവിടെ എന്താ സംഭവിച്ചത്"? ഇടയ്ക്കു കയറിയുള്ള സുലൈമാന്‍റെ സംശയത്തിനു മറുപടിയായി വീണ്ടും നജീബ് തുടങ്ങി. 

"ഇന്നലെ പ്രവീണ്‍ ന്‍റെ മെസ്സായിരുന്നു. പ്രവീണ്‍ ഭക്ഷണം ഉണ്ടാക്കാന്‍ തുടങ്ങുമ്പോഴേ ഞാന്‍ പറഞ്ഞിരുന്നു, ഇന്ന് വ്യാഴാഴ്ചയാണ്, വൈകീട്ട് എല്ലാവരും പുറത്ത് പോകും ഭക്ഷണം കഴിക്കാന്‍ ആരും ഉണ്ടാവണമെന്നില്ല. അതുകൊണ്ട് കുറച്ചു ഉണ്ടാക്കിയാല്‍ മതിയെന്ന്. അത് അവന്‍ അനുസരിച്ചില്ല, സാധാരണ ഉണ്ടാക്കുന്ന അത്രയ്ക്ക് തന്നെ കറി ഉണ്ടാക്കി. ഇന്നലെ രാത്രി ഞാന്‍ റൂമില്‍ വന്നപ്പോഴേ കണ്ടു കുറെ ചിക്കന്‍ കറിയും, ഖുബ്ബൂസുമെല്ലാം ബാക്കിയിരിക്കുന്നത്. ഇന്ന് അത് ചൂടാക്കി എല്ലാവര്‍ക്കും കഴിക്കാമെന്നു കരുതിയതായിരുന്നു ഞാന്‍, ഇപ്പോള്‍ നോക്കുമ്പോള്‍ ഒന്നും കാണുന്നില്ല ഇവിടെ. ചോദിച്ചപ്പോള്‍ പറയുന്നു അവന്‍ അതെല്ലാം കച്ചറയില്‍ തട്ടിയെന്നു. ഒരു ദിവസം പഴക്കമുള്ള ഭക്ഷണ സാധനങ്ങള്‍ കഴിച്ചാല്‍ ഒരുപാട് അസുഖങ്ങള്‍ വരുമത്രേ. ഇവനാരാ? ഷെയ്ഖ്‌ മുഹമ്മദിന്‍റെ മകനാ, അതോ അനില്‍ അമ്പാനിയുടെ ചെറുമകനാ? 

"അവന്‍ പുതിയതല്ലേ, അറിയില്ലാരിക്കും. അതിനു നീ ഇങ്ങനെ ചൂടാകേണ്ടതില്ല". നജീബിന്‍റെ ദേഷ്യം ഒന്ന് തണുപ്പിക്കാന്‍ സുലൈമാന്‍ പറഞ്ഞു. 
എന്നാല്‍ സുലൈമാന്‍റെ ആ ഇടപെടല്‍ നജീബിന്‍റെ ദേഷ്യവും സങ്കടവും വീണ്ടും വര്‍ദ്ദിപ്പിച്ചു.
"നിനക്കറിയോ സുലൈമാനെ, ദാരിദ്ര്യം പാരമ്പര്യമായിട്ടുള്ള ഒരു നിര്‍ധന കുടുംബത്തിലെ അംഗമായിറ്റാണ് ഞാന്‍ ജനിച്ചത്‌. വാപ്പാടെ വരുമാനം കൊണ്ട് മാത്രം ജീവിച്ചു പോകാനുള്ള ഒരു സാമ്പത്തിക സ്ഥിതിയുമായിരുന്നില്ല എന്‍റെ കുടുംബത്തിന്‍റെത്. അതുകൊണ്ടുതന്നെ കൂലിപ്പണിക്ക് പോയിറ്റാണ് എന്‍റെ ഉമ്മ ഞങ്ങളെ, മക്കളെ നാലുപേരെയും വളര്‍ത്തിയത്‌. നേരം വെളുക്കുന്നതിനേക്കാള്‍ വളരെ മുമ്പേ എന്‍റെ ഉമ്മയും, വല്യുമ്മയും (ഉമ്മാടെ ഉമ്മ) എഴുന്നേല്‍ക്കും.

നേരം പൂര്‍ണ്ണമായും വെളുത്തു എന്ന് എന്‍റെ ഉമ്മ തിരിച്ചറിയുന്നത്‌, ഞങ്ങള്‍ക്ക് നാല് പേര്‍ക്കും രണ്ടു നേരം കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കി കഴിയുമ്പോഴായിരിക്കും. നാല് പേരെയും വിളിച്ചുണര്‍ത്തി മദ്രസ്സയിലേക്ക് പോകാന്‍ ഒരുക്കിയതിനുശേഷം പറയും ' നാല് പേര്‍ക്കുമുള്ള ചായയും പലഹാരവും അടുക്കളയില്‍ മൂടി വെച്ചിട്ടുണ്ട്‌. മദ്രസ്സ വിട്ടു വന്നാല്‍ അത് കഴിച്ചു സ്കൂളില്‍ പോകണം. ഉച്ചക്ക് കഴിക്കാനുള്ള ചോറ് അടുപ്പത് മൂടി വെച്ചീട്ടുണ്ട്, കറി ഉറിയിലുമുണ്ട്. അത് ഇക്ക വിളമ്പിത്തരും. ഭക്ഷണം ആരും ബാക്കി വെക്കരുത്. ഉമ്മ വരുമ്പോള്‍ മിട്ടായി മേടിച്ചു കൊണ്ട് വരാം. 

അവസാനം ഉമ്മയും വല്യുമ്മയും അവര്‍ക്കുള്ള കഞ്ഞിപ്പാത്രവുമായി വീട്ടില്‍ നിന്നും ഇറങ്ങും, ഞങ്ങള്‍ മദ്രസ്സയിലേക്കും. ഉണ്ണികളെ ശ്രദ്ദിക്കണേ മോനെ' എന്ന് ഇക്കാനെ വീണ്ടും ഓര്‍മിപ്പിച്ചു, താഴെയുള്ള മകന് ഞാനായതുകൊണ്ട് എന്‍റെ കവിളില്‍ ഒരു മുത്തവും തന്നു അങ്ങ് ദൂരേക്ക്‌ നടന്നു നീങ്ങും, ലോകത്തിലെ ഏതെങ്കിലും ഒരു വാക്കുകൊണ്ട് ഉപമിക്കാന്‍ എന്‍റെ വാമൊഴിക്കോ, വരമൊഴിക്കോ കഴിയാത്ത എന്‍റെ പൊന്നാര ഉമ്മ. വെറുംവയറുമായി അതിരാവിലെ തീറ്റ തേടി പോകുന്ന പക്ഷിക്കൂട്ടങ്ങളെ കണ്ടീട്ടില്ലേ, അതുപോലെ. 

കിഴക്കന്‍ കരിംപാടം എന്ന, നോക്കിയാല്‍ നോട്ടം എത്താത്ത നെല്‍പാടത്തെക്കായിരിക്കും ആ പോക്ക്. സൂര്യന്‍ അതിന്‍റെ എല്ലാ ശക്തിയും ഉപയോഗിച്ച് ഭൂമിയിലേക്ക്‌ തുപ്പുന്ന ചൂടിനെ, ഒരു തണലും കൂടാതെ ശരീരത്തിലേക്ക് സ്വീകരിച്ചു, മൃഗങ്ങളെ പോലും അതിശയിപ്പിക്കുന്ന നിലയില്‍ പത്തു മണിക്കൂറോളം എന്‍റെ ഉമ്മയും വാല്യുമ്മയും അവരുടെ കൂട്ടു ജോലിക്കാരും പാടത്തു പണിയെടുക്കും. കൊയ്ത്തും, മെതിയുമെല്ലാം കഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ ചിലപ്പോള്‍ രാത്രി എട്ടുമണിയും, ഒമ്പത് മണിയും, പത്തുമണിയുമെല്ലാം ആകും. വന്ന ഉടനെ ഞങ്ങള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കി തന്നു കഴിപ്പിച്ചിട്ടെ ഉമ്മ കുളിച്ചു കിടക്കുകയുള്ളൂ.

നെല്പാടങ്ങളില്‍ ജോലിയില്ലാത്ത സീസണില്‍, എന്‍റെ ഉമ്മ ചുമട് ചുമക്കാന്‍ പോകും. അങ്ങനെ ഒരു പാട് കഷ്ട പ്പാടുകള്‍ സഹിച്ചിട്ടാണ് എന്‍റെ ഉമ്മ ഞങ്ങളെ വളര്‍ത്തിയത്‌. അന്നുമുതലേ ഭക്ഷണത്തിന്‍റെ വില ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇന്നും എന്‍റെ ഉമ്മ വീട്ടില്‍ എന്തെങ്കിലും കാര്യത്തിനു ഉറക്കെ സംസാരിക്കുന്നുണ്ടെകില്‍ അത് ഭക്ഷണം ആരെങ്കിലും നാശമാക്കുന്നത് കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കും. എന്‍റെ ഉമ്മ എപ്പോഴും ആവര്‍ത്തിക്കുന്ന ഒരു ഉപദേശമേ ഉണ്ടാവുകയുള്ളൂ. 

"മക്കളെ ഭക്ഷണം നശിപ്പികരുത് ഒരിക്കലും".
അത് നേടാനുള്ള ത്യാഗം ഏറ്റവും കൂടുതല്‍ അനുഭവിച്ചിട്ടുള്ള ഒരു സ്ത്രീക്ക് ഇതിനേക്കാള്‍ വലിയ എന്ത് ഉപദേശം നല്‍കാന്‍ കഴിയും സ്വന്തം മക്കളോട്?